തിരുവനന്തപുരം: വധശ്രമ കേസിൽ കൗൺസിലർ സുഗതന്റെ ജാമ്യപേക്ഷ തള്ളി. വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി - രണ്ടാണ് ജാമ്യം തള്ളിയത്.
കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സുഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുവച്ച് വെടിയുതിർത്ത് സംഘർഷാന്തരീക്ഷത്തിലാണ് കൗൺസിലറെ കസ്റ്റഡിയിലെടുത്തത്. വാഴോട്ടുകോണം കൗൺസിലറാണ് സുഗതൻ. വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുഗതൻ. ഈ കേസിൽ ഹൈക്കോടതി സുഗതന് ജാമ്യം അനുവദിച്ചിരുന്നില്ല.
തുടർന്ന് ഇയാൾ വട്ടിയൂർക്കാവ് എസ്എച്ച്ഒയ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു. എന്നാൽ, സുഗതൻ ഹാജരായില്ല. തുടർന്ന് വട്ടിയൂർക്കാവിലുള്ള വീട്ടിൽ നിന്നും സുഗതനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ പോലീസിനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഈ കേസിലും സുഗതന് കോടതി ജാമ്യം നല്കിയില്ല.
വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. നിരവധി കേസുകൾ നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്.